2017, ഏപ്രിൽ 1, ശനിയാഴ്‌ച

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു.
ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിരുന്നു . ആ പേരിൽ ബാങ്കിനുള്ളിൽ കറങ്ങി നടന്നിട്ടുണ്ട് .. ബാങ്കിന്റെ സ്ട്രോങ്ങ് റൂം 
കണ്ടിട്ടുണ്ട് . ജീവിതത്തിൽ ആദ്യമായി ലക്ഷക്കണക്കിന്
( അതോ കോടിക്കണക്കിനോ ) ഇന്ത്യൻ രൂപാ ഒരു മുറിക്കുള്ളിൽ അടുക്കി സൂക്ഷിച്ചിരിക്കുന്നത് ആദ്യമായി കണ്ടത് അന്നാണ് . (അതിനു ശേഷം കണ്ടിട്ടേ ഇല്ല... സത്യം ) എസ് . ബി. ടി എനിക്ക് വേദനിപ്പിക്കുന്ന ചില നിമിഷങ്ങളും സമ്മാനിച്ചിട്ടുണ്ട് .. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഇടുക്കി ജില്ലയിലെ തൂക്കുപാലത്താണ് .. എന്റെ അച്ഛൻ അന്നവിടെ ബാങ്കിലാണ് ജോലി .. സ്കൂൾ വിദ്യാര്തഥി ആയിരുന്നു ഞാൻ .. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം . ഒരു ദിവസം റോഡിൽ കൂടെ മര്യാദക്ക് പോയ ഒരു ചേട്ടനിട്ടു ഞാനൊരു തൊഴി വെച്ചു കൊടുത്തു .. പ്രായത്തിന്റെ അസ്കിത ആണെന്ന് കരുതിക്കോ .. ചേട്ടനും ഞാനും തമ്മിൽ പൊരിഞ്ഞ വാക്പയറ്റ്‌ . അയാൾക്ക്‌ വേണമെങ്കിൽ എന്നെ തൂക്കിയെടുത്തു ഒറ്റ ഏറു വെച്ച് കൊടുക്കാമായിരുന്നു . പക്ഷെ കാഷ്യർ സാറിന്റെ മോനല്ലേ .. എന്റെ കുരുത്തക്കേടിനു പകരം അങ്ങേർ എന്റെ അപ്പന് വിളിച്ചു കണക്കു തീർത്തു .. ഞാനയാളുടെ പിന്നാലെ നടന്നു ഒറ്റക്കും തെറ്റക്കും അയാളെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു . ( സത്യമായും നിങ്ങൾ വിശ്വസിക്കണം ഞാൻ അക്കാലത്തു ഒരു റൗഡിയും അഹങ്കാരിയും ഗജ പോക്കിരിയുമായിരുന്നു ) ഒടുക്കം തൂക്കുപാലത്തു ബാങ്കിന്റെ അടുക്കൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി എന്റെ അച്ഛൻ ബാങ്കിന്റെ വാതിൽക്കൽ നിൽക്കുന്നു .. നാടകീയമായ വികാരവിക്ഷോപ പ്രകടനകൾക്കൊടുവിൽ അച്ഛനെ കൊണ്ട് ഞാൻ ആ ചെറുപ്പക്കാരനെ ചട്ടം പഠിപ്പിച്ചു .. .. .. വിജയശ്രീലാളിതനായി ഞാൻ അങ്ങനെ നിൽക്കുകയാണ് .. രംഗം ശാന്തമായി . ചുറ്റും കൂടിയ നാലഞ്ചു പേർ പിരിഞ്ഞു പോയി . വാടാ .. അച്ഛൻ വിളിച്ചു .. എന്നെ നേരെ അകത്തേക്കു കൂട്ടി കൊണ്ട് പോയി. മൂലക്കിരുന്ന ഒരു ചൂലിൽ നിന്നും ഒരു പിടി ഈർക്കിൽ ഊരിയെടുത്തു . ആ ചെറുപ്പക്കാരനോട് മൊട കാണിച്ചു വെല്ലുവിളിച്ചു കുന്തളിച്ചു നടന്ന എന്നെ അച്ഛൻ ആ ചൂലിന്റെ ഈർക്കിൽ തീരുന്നതു വരെ തല്ലി ..എന്റെ നിലവിളി കൊണ്ട് ബാങ്ക് നിറഞ്ഞു .. ......
ഇനി വർഷം കുറേ മുന്നോട്ടു പോകാം ,, അച്ഛന് ട്രാൻസ്ഫർ ആയി , ഞങ്ങൾ ഇടുക്കി ജില്ല വിട്ടു നേരെ ആലപ്പുഴ ജില്ലയിൽ എത്തി .. ഒരിക്കൽ പഴയ കൂട്ടുകാരെയും ബന്ധുക്കളെയും കാണാൻ ഞാൻ 
തൂക്കുപാലത്തു പോയി .. സ്കൂൾ വിട്ടു കൂട്ടുകാരുമായി മഴ നനഞ്ഞും നനയാതെയും നടന്ന ചെറിയ ആ ടാറിട്ട റോഡിൽ കൂടി പഴയ കഥകൾ ഒക്കെ ആലോചിച്ചു നടക്കുകയാണ് , പിറകിൽ ഒരു സൈക്കിൾ മണിയൊച്ച .. ഡ്രിണീം... ഡ്രിണീം ... ഞാൻ തിരിഞ്ഞു നോക്കി. അതാ പുറകിൽ ഒരു സൈക്കിൾ . അതിൽ ഒരു ചേട്ടനും ,, ദൈവമേ ,, എന്റെ ശ്വാസം നിന്ന് പോയി .. അതയാൾ തന്നെ. പണ്ട് എന്റെ തൊഴി ഏറ്റു വാങ്ങിയതു പോരാഞ്ഞു അച്ഛന്റെ വായിൽ നിന്ന് തെറി കൂടി കേട്ട മനുഷ്യൻ .. അയാൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് .. കാഷ്യർ സാറിന്റെ മോനല്ലേ ? അതെ... മൂത്തയാളോ അതോ ഇളയ ആളോ .. എന്റെ ഉള്ളിലെ കൊള്ളക്കാരൻ ഉണർന്നു , മൂത്തയാൾ , മുട്ടൻ നുണ ..
എങ്ങോട്ടാ ? ഞാൻ ചോറ്റുപാറക്കാ . എന്നാ കേറിക്കൊ .. അയാൾ വിശ്വസിച്ചോ എന്നറിയില്ല .. ഞാൻ സൈക്കിളിന്റെ പിറകിൽ ചാടി കയറി .. അനിയനെ എനിക്കറിയാം . അവൻ ആള് അത്ര ശരിയല്ല .. ഞാനൊന്നും മിണ്ടിയില്ല .. എന്‍റെ ഹൃദയമിടിപ്പിന്‍റെ എണ്ണം മുകളിലേക്ക് കയറി കൊണ്ടിരുന്നു .... സൈക്കിളിൽ നിന്ന് ഒരു നിമിഷം ഇറങ്ങി ഓടാൻ തോന്നി .. പിന്നീട് അയാളും നിശ്ശബ്ദനായി .. ഒരു പത്തു മിനിട്ടു ഞങ്ങൾ സാവകാശം സൈക്കിളിൽ രാജകീയമായി നാട്ടുപാത താണ്ടി മുന്നേറി .. കൊണ്ടൂരാന്റെ വീടും എലൈറ്റ് ബസിലെ ഡ്രൈവർ രവീന്ദ്രന്റെ വീടും സഖാവ് ഓ. കെ. വാസു സ്മാരകവും പിന്നിട്ടു . ഇനി ഒരു ചെറിയ കയറ്റമാണ് . വട്ടുപാറ ടൌൺ .. അയാൾ സൈക്കിൾ നിർത്തി ഞാൻ ഇറങ്ങി .. ആയാളും .. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്. നിനക്കീ സ്ഥലം ഓർമ്മയുണ്ടോ ? .. ദൈവമേ ഞാൻ പിന്നെയും ദൈവത്തെ വിളിച്ചു .. ഈ സ്ഥലത്തു വെച്ചാണ് നീ ഓടി വന്നു എന്നെ ചവിട്ടിയത്. .. എന്റെ നാവു വരണ്ടു . കൈകാലുകൾ തളർന്നു . ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു .. പക്ഷെ ഒരു ആറാം ക്ലാസുകാരനെ പത്താം ക്ലാസ്സിൽ വെച്ച് പിടി കൂടിയതിന്റെ മിടുക്കൊന്നും അയാളുടെ മുഖത്തില്ല .. അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ് .. ഞാനും ഇടക്കൊന്നു പാളി നോക്കി അയാളുടെ നിർവ്വികാരമായിരുന്ന മുഖത്ത് മെല്ലെ ഒരു ചിരി പടർന്നു കയറുന്നു. ..ചില്ലയിൽ കുരുങ്ങിയ കാറ്റ് പോലെ ഞാൻ ഉഴറി .. സങ്കൽപ്പ ലോകത്തു വിഹരിച്ചിരുന്ന ബാല്യ കാലം യാഥാർഥ്യത്തിന്റെ വാരികുന്തവുമായി കുത്താൻ ദേ തൊട്ടു മുന്നിൽ നിൽക്കുന്നു .... കാഷ്യർ സാറിപ്പോ എവിടെയാ ? തിരുവല്ലായിൽ .. എന്റെ വിവർണ്ണമായ മുഖം കണ്ടാവാം അയാൾക്ക്‌ പരിഹാസം .. .. വട്ടുപാറയിലെ. ദി പട്ടം കോളനി സർവ്വീസ് സഹകരണ ബാങ്ക് ,പാപ്പച്ചൻ ചേട്ടൻറെ പലചരക്കു കട .. അമ്മാവന്റെ മുട്ടായി കട .. കുട്ടൻപിള്ളയുടെ ചായക്കട . .... അങ്ങനെ പഴയ സ്ഥലത്തെ പഴയ കടകളും സ്ഥാപനങ്ങളും പഴയ മനുഷ്യരും .. ഒരു മാറ്റവുമില്ല .. മാറ്റം അനിവാര്യമാണ് എന്ന് ആരാണ് പറഞ്ഞത് .. എൻറെ ബാല്യകാലം മൊട്ടിട്ടു വളർന്ന നാട്ടിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു . സ്വാർതഥൻ .. 
ഒരു കൈ കൊള്ളിയാൻ മിന്നുന്ന പോലെ എന്റെ മുഖത്തിനു നേരെ പാഞ്ഞു വന്നു.. ഡേ .... കരണത്ത് ഒറ്റയടി .. ഞാൻ താഴെ വീണു .. .. 
നക്ഷത്രാങ്കിക നീലാകാശം മിന്നി മറഞ്ഞു . അനന്തരം രാത്രിയായി . കണ്ണിൽ ഇരുട്ട് പടർന്നു .. കരണത്ത് അടിച്ചിട്ട് അയാൾ സൈക്കിൾ ചവിട്ടി ഇറക്കം ഇറങ്ങി പാഞ്ഞു പോകുന്നത് ഞാൻ തറയിൽ കമിഴ്ന്നു കിടന്ന് പാമ്പിനെ പോലെ ഇഴഞ്ഞു മനസ്സിലാക്കി . ആരൊക്കെയോ ഓടി വന്നു .. ആ ചെറുക്കനെ ആരോ അടിച്ചിട്ടിട്ടു പോയതാ .. . സോ സിമ്പിൾ ..
എസ് . ബി. ടി എന്ന ബാങ്കിന് ഒരു ചൂൽ നഷ്‌ടമായതിനു പിന്നിൽ ഒരന്വേഷണവും നടന്നില്ല .. ആ ഉദ്യോഗസ്ഥൻ തിരുവല്ല ബ്രാഞ്ചിൽ നിന്ന് വി ആർ എസ് എടുത്ത് അടുത്തൂൺ പറ്റി ഇരുമ്പുവ്യാപാരിയായി . ഒരു തെറ്റിനു രണ്ടു തവണ ശിക്ഷ ഏറ്റു വാങ്ങിയ ഒരു ആറാം ക്ലാസുകാരനും ഒരു പത്താം ക്ലാസുകാരനും ഇപ്പോഴും എന്റെ മനസ്സിൽ പൊറുതികെട്ട് ഓടി നടക്കുന്നുണ്ട് ,, ( വ്യവസ്ഥാപിത ശിക്ഷാ രീതികളിൽ ഒരു പൊളിച്ചെഴുത്തു നടത്തണം .. പ്രതികാര നടപടികൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്താരാഷ്ട്രാ തലത്തിൽ ഉയർത്തി കാട്ടാൻ ഒരു അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടാൻ എനിക്ക് പ്ലാനുണ്ട് ..എല്ലാവരും സഹകരിക്കണം ...)

2017, മാർച്ച് 27, തിങ്കളാഴ്‌ച

മരണമില്ലാത്തവര്‍ ...


നരച്ചു തുടങ്ങിയ ഇടതൂര്‍ന്ന നീണ്ട മുടി കൈ കൊണ്ട് കോതിയൊതുക്കി ഒന്ന് രണ്ടു തവണ വട്ടം ചുറ്റി ഒരു കെട്ടിന്റെ കനപ്പെട്ട ചുമടായി തലയുടെ പിന്നില്‍ ഉറപ്പിച്ചു .പൊഴിഞ്ഞു പോയ മുടിയിഴകള്‍ വാര്‍ന്നെ ടുത്തത് വിരലുകളില്‍ ചുറ്റി ഒരു ചെറിയ കെട്ടു കെട്ടി പറമ്പിലേക്ക് കളഞ്ഞു. മുറ്റത്തു കിടന്ന നാലഞ്ചു പഴുത്ത പ്ലാവിലകള്‍ കൂടെ പെറുക്കി അങ്ങോട്ട്‌ തന്നെ കളഞ്ഞിട്ട് നടു നിവര്‍ത്തി അല്‍പ്പ നേരം കൂടി വസന്തേച്ചി അവിടെ തന്നെ നിന്നു . പിന്നെ ഒരു തിടുക്കവുമില്ലാതെ സാവകാശം വീടിനകത്തേക്ക് പോയി പ്രായം അറുപതു കഴിഞ്ഞെങ്കിലും ഒരിക്കല്‍ പോലും അവര്‍ തന്റെ

ഏകാന്തതെയെ കുറിച്ചോ ആവതില്ലാഴികയെ കുറിച്ചോ ആരോടെങ്കിലും പറഞ്ഞതായി അറിവില്ല ..ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ വസന്തേച്ചി ഇങ്ങനെ തന്നെയാണ് . വെളുത്ത കോട്ടണ്‍ സാരിയില്‍ പൊതിഞ്ഞ് മെല്ലിച്ച ശരീരവും ആഴമുള്ള മയങ്ങിയ കണ്ണുകളും .. ഭര്‍ത്താവ് ജീവിച്ചിരുന്ന കാലത്ത് അവര്‍ രണ്ടു പേരും കൂടി വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നതും പിന്നീട് മടങ്ങി വരുന്നതും കണ്ടിട്ടുണ്ട് ..ശബ്ദം താഴ്ത്തി അവര്‍ സംസാരിച്ചു കൊണ്ടിരിക്കും .വസന്തേച്ചി ഗൌരവത്തില്‍ പറയുന്നത് ഭാസ്കരേട്ടന്‍ സൌമ്യമായി കേട്ടു കൊണ്ട് നടക്കും .. ..
മരണം അയാളെ ഇടക്ക് വെച്ച് വിളിച്ചിറക്കി കൊണ്ട് പോയി .വസന്തേച്ചി ഒറ്റക്കായി .അയാളെ വീടിനു പിന്നിലുള്ള ഒരു കൂട്ടം മരങ്ങളുടെ ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് ദഹിപ്പിച്ചത്‌ ..ചിത കത്തിയമരുവോളം വസന്തേച്ചി ഒരേ നില്‍പ്പ് നിന്നു .ജ്വലിച്ചുയര്‍ന്ന മാവിന്‍ വിറകുകള്‍ ആവേശത്തോടെ പൊട്ടുകയും ചീറ്റുകയും ചെയ്തു.ചിതയില്‍ നിന്നും ഭാസ്കരേട്ടന്റെ വേരുകള്‍ വസന്തേച്ചിയിലേക്ക് കുടിയേറി , അവര്‍ അവിടെ തന്നെ ഒറ്റ നില്‍പ്പു നിന്നു ., ..ഒരിറക്ക് വെള്ളമെങ്കിലും കുടിക്കാന്‍ ബന്ധുക്കളും അയല്‍ വാസികളും നിര്‍ബന്ധിച്ചുവെങ്കിലും വസന്തേച്ചി കൂട്ടാക്കിയില്ല .
.പിന്നീട് അവരെ ആരൊക്കെയോ ചേര്‍ന്ന് ബലമായി മുറിയിലേക്ക് വലിച്ചു കൊണ്ട് പോകുകയായിരുന്നു .. തായ്ത്തടിയില്‍ നിന്നും വലിച്ചു പറിച്ചെറിഞ്ഞ വള്ളിച്ചെടി പോലെ അവര്‍ പരിക്ഷീണയായ് .
ഭാസ്ക്കരേട്ടന്റെ മരണ ശേഷം ബന്ധുക്കള്‍ ഒറ്റക്കും കൂട്ടമായും അവരെ സന്ദര്‍ശിക്കാന്‍ വന്നു കൊണ്ടിരുന്നു . ഇരുപതു സെനറ്റ്‌ സ്ഥലത്തിന്റെയും വാര്‍ത്ത ആ ചെറിയ വീടിന്റെ മേല്‍ ആയിരുന്നു അവരുടെ കണ്ണുകള്‍ . ഒരു കലഹത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ അവര്‍ ബന്ധുക്കളെ ആദ്യം വീടിനു പുറത്താക്കി ഗേറ്റ് അടച്ചു .. പിന്നെ മനസ്സില്‍ നിന്നും ഓരോരുത്തരെയ്യായി പടിയിറക്കി വിട്ടു .
. എല്ലാ മാസവും ഒന്നാം തീയതി അവര്‍ കുളിച്ചൊരുങ്ങി ചെങ്ങന്നൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോകും . മടങ്ങി വരുമ്പോള്‍ ബാങ്കില്‍ കയറി ചിലവിനുള്ള കാശെടുത്തു വീട്ടു സാധനങ്ങള്‍ വാങ്ങി തിരിച്ചു വരും. ഭാസ്ക്കരേട്ടനുള്ളപ്പോള്‍ രണ്ടു പേരും കൂടിയായിരുന്നു പോയിരുന്നത് . എവിടെ പോയാലും അവര്‍ ഒന്നിച്ചായിരുന്നു .പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുടെ കെട്ടുകള്‍ അഴിച്ചാണ് രണ്ടു പേരുടെയും യാത്ര ..ഭാസ്ക്കരേട്ടന്റെ മുഖത്ത് ഒരിക്കല്‍ പോലും അക്ഷമയോ ഈര്‍ഷ്യയോ കണ്ടിട്ടില്ല .ജീവിത വൃക്ഷത്തില്‍ അവര്‍ പരസ്പരം ചുറ്റിപ്പടര്‍ന്ന താങ്ങും തണലുമായിരുന്നു .
ഒടുക്കം അയാള്‍ യാത്ര പറഞ്ഞു പോയ ദിവസം
" എന്നെയും കൊണ്ട് പോകൂ.. ഞാനും വരുന്നു "എന്ന് പറഞ്ഞ് അവര്‍ കൊച്ചു കുട്ടികളെ പോലെ ശാഠ്യത്തോടെ കരഞ്ഞു .പക്ഷെ ആ കരച്ചിലിന് ഒരു നിലവിളിയുടെ മുഴക്കമോ പോട്ടിക്കരച്ചിലിന്റെ തകര്ച്ചയോ ഉണ്ടായിരുന്നില്ല . .അടുത്തെവിടെയോ അല്ലെങ്കില്‍ തന്റെ തൊട്ടടുത്ത് ഭാസ്ക്കരേട്ടന്‍ ഉണ്ടെന്ന പൊലെയായിരുന്നു അവരുടെ തുടര്‍ന്നുള്ള ജീവിതം. 
എല്ലാ ദിവസവും ഊണ് തയ്യാറാകുമ്പോള്‍ അവര്‍ രണ്ടു പ്ലേയ്റ്റുകള്‍ ഊണു മേശയില്‍ വെക്കും .. ഒപ്പം രണ്ടു പേര്‍ക്കുള്ള ഭക്ഷണവും ..ഒരു പ്ലേറ്റില്‍ അവര്‍ ആദ്യം ഭാസ്ക്കരേട്ടന് ചോറ് വിളമ്പും . . "എന്താ കഴിക്കാത്തത് ? ചോറിനു വേവ് കുറവാണോ , അതോ വെന്തു പോയോ ? ഈ മാസത്തെ അരി ഒരു വകയാ ..അടുത്ത തവണയാകട്ടെ അരി മാറ്റി വാങ്ങാം .. കടക്കാരന്‍ പിള്ള ചേട്ടന്‍ ഇപ്പൊ പറ്റീരാ ..അരിയില്‍ കല്ലാ കൂടുതല്‍ . കഴുകുമ്പോള്‍ കളര്‍ പോയി പച്ചരി പോലിരിക്കും ..വെളിച്ചെണ്ണയുടെ കാര്യം പറയുകയും വേണ്ട .. തേങ്ങാ കൊണ്ട് തന്നെയാണോ വെളിച്ചെണ്ണയുണ്ടാക്കുന്നത് ..അടുത്ത മാസം
നിങ്ങളതൊന്നു അങ്ങേരോട് ചോദിക്കണം ..വസന്തേച്ചി ചോറ് കഴിക്കുമ്പോള്‍ ഒരു കഷണം മീനെടുത്തു ഭാസ്ക്കരേട്ടന്റെ പ്ലേറ്റില്‍ വെച്ചു കൊടുക്കും. ..ഭാസ്ക്കരേട്ടന്‍ തിരിച്ചും ,.
.. ജീവിതം അവര്‍ക്കിടയില്‍ ഒരു നദി പോലെ പിന്നെയും അനുസ്യുതം ഒഴുകി കൊണ്ടിരുന്നു ..
സന്ധ്യയായാല്‍ ഒരു ചെറിയ കുപ്പിയില്‍ എണ്ണയും തിരിയുമായി വസന്തേച്ചി വീടിനു പിറകിലുള്ള മരക്കൂട്ടങ്ങൾക്കിടയിലുള്ള ഭാസ്ക്കരേട്ടന്റെ അടുത്തേക്ക്‌ പോകും .. വിശേഷങ്ങൾ ചോദിക്കും . സ്വന്തം വിശേഷങ്ങളുടെ കെട്ടഴിക്കും .. സൌമ്യമായി പുഞ്ചിരിച്ചു കൊണ്ട് ഭാസ്ക്കരേട്ടന്‍ നില്‍ക്കും .." എന്താ ഈ മുണ്ട് മാറാഞ്ഞത് .. ഇന്നലെ ഞാന്‍ പറഞ്ഞതല്ലേ മുടി വെട്ടണമെന്ന് .. ഇന്നലെ നല്ല കാറ്റായിരുന്നു . പറമ്പിൽ മുഴുവനും കരിയില വീണു .. തൂത്തു വാരി കൂട്ടി കത്തിച്ചു .. 
ഇന്ന് അത്താഴത്തിനെന്താ ? മീൻ വറ്റിച്ചതും കഞ്ഞിയും പപ്പടവും .എന്തായാലെന്താ ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ . വസന്തേച്ചിക്ക് പരിഭവം .
അവർ വിളക്കിൽ എണ്ണയൊഴിച്ചു തിരി കത്തിച്ചു വെച്ചു .. അൽപ നേരം മൂകമായി കണ്ണടച്ച് നിന്നു .. 
ഇപ്പൊ എങ്ങനെയുണ്ട് ? അടി വയറ്റില്‍ വേദനയുണ്ടോ ? മൂത്രം പോകാന്‍ ഇട്ട ആ ട്യൂബ് ഇൻഫെക്ഷൻ ആയതാണ് .. അത് രണ്ടു ദിവസം കൂടുമ്പോള്‍ മാറ്റെണ്ടതായിരുന്നു .. അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ ..ഭാസ്ക്കരേട്ടന്‍ പുഞ്ചിരിച്ചു .. .. ഓരോ ട്യൂബ് മാറ്റവും എന്റെ അടി വയറ്റില്‍ ഉണ്ടാക്കിയ മിന്നല്‍ പിണറുകൾ നീ കണ്ടതല്ലേ ..എന്റെ തലച്ചോര്‍ പിളര്‍ന്നു ട്യൂബ് അങ്ങനെ കയറി പോകും .. വസന്തേച്ചി നടുങ്ങി .. അവർ സ്വന്തം അടിവയറ്റില്‍ അമര്‍ത്തി പിടിച്ചു .ജന്മാന്തരണങ്ങളുടെ ബന്ധനങ്ങളിൽ നിന്നും അനാദിയായ ഒരു വേദന. കരഞ്ഞു കൊണ്ട് അവര്‍ മുറിയിലെത്തി കട്ടിലിൽ വീണു ..പുറത്തു കാറ്റ് വീശി , ഇലയനക്കങ്ങൾ നിലാവിനെ മരങ്ങൾക്കിടയിലേക്ക് കൂട്ടി കൊണ്ട് പോയി .. .ജനാലയുടെ പാളികൾ തുറന്നു .. നേർത്ത തണുപ്പിൽ മുങ്ങി നിവർന്ന കാറ്റ് വസന്തേച്ചിയെ തഴുകി കടന്നു പോയി ,,

2017, ജനുവരി 2, തിങ്കളാഴ്‌ച

രാത്രി

ചില രാത്രികള്‍ ഒരിക്കലും പുലരാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 
കറുത്ത തുണിയില്‍ പൊതിഞ്ഞ നിന്‍റെ സൌന്ദര്യം 
 എനിക്കത്രമേല്‍ പ്രിയമാണ് .. 
 എല്ലാം വെട്ടിപ്പിടിച്ച് നെഞ്ചോടു ചേര്‍ത്ത് 
 നീ ഒഴികെയുള്ള എല്ലാത്തിനെയും ഉറക്കി 
നിന്റെ മാസ്മരിക പ്രഭയില്‍ ആഴ്ത്തി
 പേരറിയാത്ത ഒരുപാട് സ്വപങ്ങള്‍ക്ക്
മേച്ചില്‍ പുറങ്ങള്‍ ഒരുക്കി ..
ആഴമറിയാത്ത നോവുകളെ
 നിന്‍റെ മാന്ത്രിക സ്പര്‍ശത്താല്‍
താഴിട്ടു പൂട്ടി .. ...
 രാത്രീ ....
നക്ഷത്രങ്ങളുടെ പിച്ചക വെളിച്ചത്തില്‍
 നീയെത്ര സുന്ദരിയാണ് ..
 ഇലകള്‍ പൊഴിഞ്ഞു, മഞ്ഞു വീണു .
പ്രണയം ഒരു കവിള്‍ മാത്രം കുടിച്ചു ഞാന്‍ മിഴി
തുറന്നപ്പോള്‍ നീ പകലിനെ വരിച്ചു
കഴിഞ്ഞിരുന്നു ..
ഞാനോ ...
നീയെന്‍റെ മാത്രം എന്ന് വെറുതെ
നിനച്ച് ഒരു പകല്‍ കൂടി കാത്തിരിക്കുന്നു ..

ഒരു മഴ കൂടി പെയ്തു തീരട്ടെ ..

മതിയായില്ല , നിന്നെ സ്നേഹിച്ചെനിക്കു മതിയായില്ല നീ തീര്‍ത്ത മുറിവുകള്‍ മാഞ്ഞു പോകില്ലെങ്കിലും എനിക്ക് നിന്റെ മിഴികളില്‍ മൊട്ടിട്ട നീര്‍ മണികളെ ചുംബിച്ചു മായ്ച്ചു മതിയായില്ല .. നിന്‍റെ പരിഭവങ്ങളെ , പിണക്കങ്ങളെ, കുറുംബുകളെ മുട്ടിയുരുമ്മി ജീവിച്ചു മതിയായില്ല .. കടും വര്‍ണ്ണങ്ങളില്‍ കവിത നെയ്ത രാത്രികളില്‍ നീയൊത്തേഴാം കടലും നീന്തി ക്കടന്നതും മതിയായില്ല .. എല്ലാം മായ്ച്ചു നീ മറയുന്നതിനു മുന്‍പേ എനിക്ക് പോകണം മൈലാഞ്ചിക്കാടുകള്‍ തണല്‍ തീര്‍ത്ത പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് .. എങ്കിലും പ്രണയാര്‍ദ്രമായ ഒരു മഴ കൂടി പെയ്തു തീരട്ടെ .. ഒരുവട്ടമെങ്കിലും .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...