2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

PART - 2

ഏകദേശം രാത്രി രണ്ടു മണിയായി കാണും ...അവസ്സാനത്തെ അതിഥിതിയും പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ ഗേറ്റ് അടച്ചു .. മുസ്തഫ രണ്ടു ദിവസമായി ആരോടും മിണ്ടാതെ മൌനിയായി ഇരുന്നത് കൊണ്ട് ഞാന്‍ ആ ജോലി സ്വയം ഏറ്റെടുത്തതാണ് . .. എന്റെ മുറിയോട് ചേര്‍ന്നു തന്നെയാണ് അയാളുടെയും മുറി . കിടക്കാനുള്ള വിരി കുടഞ്ഞ്‌ ഒന്ന് കൂടി വിരിച്ചു .... ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലിലേക്ക് വീണു ... നാടിന്റെ ഓര്‍മകളും സുഹ്രത്തുക്കളും ക്ലബ്ബും ഓണവും , കോളേജും സമരങ്ങളും എല്ലം മനസ്സിലേക്ക് കടന്ന് വരുന്ന നിമിഷം .. കണ്ണ് നിറക്കാതെ കണ്ണടക്കാന്‍ സാധിക്കാത്ത ഓരോ രാത്രികളും ഓരോ ദുര്‍ഘട സന്തികള്‍ പോലെ തോന്നിയിരുന്നു ... കവിതയും കവിയരങ്ങും .. അദ്ധ്യാപനവും .. പൊതു പ്രവര്‍ത്തനവും എന്തെല്ലാമായിരുന്നു ..... ഇപ്പൊ കുറഞ്ഞ മാസങ്ങള്‍കൊണ്ട്‌ നിലയും നിലവാരവുമറ്റ ഒരു കുറഞ്ഞ വേതനക്കാരന്‍ ... കുക്ക് , ക്ലീനിംഗ് ലേബര്‍ , മാഷ്‌ , വീട്ടു കാവല്‍ക്കാരന്‍ .എന്തെല്ലാം മേല്‍വിലാസങ്ങളാണ് .... ചിന്തകള്‍ അങ്ങനെ കാട് കയറി കൊണ്ടിരിക്കും . എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അധിശയിക്കാനില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്ന രാത്രികള്‍ .. പെട്ടന്ന് കതകിലാരോ മുട്ടി .. വൈകി വന്ന ഏതെങ്കിലും അതിഥിക്ക് വേണ്ടി വീണ്ടും ചായയും ഷീഷയും ഉണ്ടാക്കാന്‍ പറയാനായിരിക്കും . ഉള്ളിലെ മുഷിച്ചില്‍ പുറത്തു കാണിക്കാതെ ചെന്ന് കതകു തുറന്നു .. എന്റെ കഫീല്‍ .. "hai" ..."how are you Saaji ?" "fine sir...." "saaji ,give this to Musthafa and tell him to eat it .. eat it .. one bye one... "morning evening and night ...." "what happened to Musthafa ..sir ?" "he is not good now ..." എന്റെ മുഖത്തു വീണ്ടും സംശയങ്ങള്‍ കൂട് കെട്ടിയത് കൊണ്ടായിരിക്കാം അദ്ദേഹം ചൂണ്ടു വിരല്‍ കൊണ്ട് സ്വന്തം തലയില്‍ മുട്ടി കാണിച്ചു ... "every year he is like this . he needs medication " ok ..give him......, give him ......... ok .........Saaji .. bye .." ...... കഫീല്‍ പോയി .. ചെറിയ കീസിലെ ഗുളികകളും പിടിച്ച് ഞാന്‍ അല്‍പ നേരം സ്തബ്ധനായി നിന്നു ... ഈ രാത്രിയില്‍ അയാളെ വിളിച്ചെഴുന്നെല്‍പ്പിക്കണോ? ഒരു പക്ഷെ ഉറങ്ങിയിട്ടില്ലെങ്കിലോ ?..അല്‍പ്പ നേരം കാത്തു നോക്കാം .. എയര്‍ കണ്ടീഷനുകള്‍ വലിയ വണ്ടുകളെ പോലെ മുരണ്ടു കൊണ്ടിരുന്നതിനാല്‍ അപ്പുറത്തെ മുറിയില്‍ അയാള്‍ ഉണര്ന്നിരിക്കുന്നതായി തോന്നിയില്ല .. പക്ഷെ പെട്ടന്നാണ് എന്തിലോ മുട്ടുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത് .. മുസ്തഫാക്ക .. ഞാന്കതകില്‍ മുട്ടി ... ഒരു നിമിഷ ത്തെ നിശ്ശബ്ദത ... വീണ്ടും വിളിച്ചു മുസ്തഫാക്ക .. അബുഅബ്ടുള്ള ഒരു കീസ് തന്നു ..ഇങ്ങക്ക് തരാന്‍ ..... കതകില്‍ ഒന്ന് രണ്ട് തവണ കൂടി മുട്ടി .. പിന്നീട് നടന്നത് പറയാന്‍ എളുപ്പമല്ല .. കതകു വലിച്ചു തുറന്നിട്ട്‌ അയാള്‍ അലറി വിളിച്ചു കൊണ്ട് തിരിഞ്ഞോടി .. ഭയന്ന് വിറച്ച ഞാന്‍ മുറിയുടെ വാതുക്കല്‍ നിന്നും മുസ്ത്ഫാക്ക മുസ്തഫാക എന്ന് വിളിച്ചു കൂവി .. മുറിയുടെ മൂലയില്‍ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന മേശയില്‍ ഒരു ടേബിള്‍ ലാംബ് കത്തുന്നുണ്ട് .. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .... നെഞ്ചോടു ചേര്‍ത്തു പിടിച്ച ഒരു ഖുറാനുമായി മുറിക്കുള്ളിലൂടെ മുസ്തഫ തലങ്ങും വിലങ്ങും പായുന്നു .. പേടിച്ചരണ്ട ഒരു കൊച്ചുകുട്ടിയെ പോലെ .. എന്നെ കണ്ടതും അയാള്‍ ഒരിക്കല്‍ കൂടി ഓടി .. കട്ടിലിന്റെ മുകളിലൂടെ ചാടി കടന്ന് മുറിയുടെ ഒരു മൂലയ്ക്ക് ചെന്ന് വിറച്ചു കൊണ്ട് നില്‍പ്പായി.. അപ്പോഴും ഖുറാന്‍ നെഞ്ചില്‍ നിന്നും മാറ്റിയിട്ടില്ല .ജിന്ന്... ജിന്ന് ,,,, എന്നെല്ലാം ഇടക്ക് പറയുന്നുമുണ്ട് .. അസ്പഷ്ടമായി ചില ഖുറാന്‍ വാക്യങ്ങള്‍ ഓതുന്നു ... ആ ദയനീയ രംഗം കണ്ട് എന്റെ ഉള്ളില്‍ നിന്നും സങ്കടം അണപൊട്ടിയൊഴുകി .. എന്റെ ഭയം പാടെ മാറി .... ഞാന്‍ കരഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി ... .. കീസില്‍ നിന്നും രണ്ടു ഗുളികകള്‍ പൊട്ടിച്ചെടുത്ത് അയാള്‍ക്ക്‌ നേരെ നീട്ടി . മുസ്തഫാക്ക ...ദാ ഈ ഗുളികകള്‍ കഴിക്കു ... ഇജ്ജെന്നെ കൊല്ലാനല്ലേ ? ഞാന്‍ വീണ്ടും നടുങ്ങി ... അല്ല ഇത് ഉറങ്ങാനുള്ളതാണ് , അബു അബ്ദുള്ള തന്നതാണ് ... . .. കഴിക്ക്.. രണ്ടു ഗുളികകളും അയാളുടെ ഒരു കയ്യില്‍ പിടിപ്പിച്ചു .. കഴിക്ക് .. ഗുളികകള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു ..മുറിയിലുണ്ടായിരുന്ന പഴയ പ്ലാസ്റ്റിക്‌ ജഗ്ഗിലെ വെള്ളം കുടിപ്പിച്ചു .. മുസ്തഫാക്ക ഇവിടെ വന്നു കിടക്ക്‌ അയാള്‍ തണുത്തു വിറക്കുന്നതു പോലെ മുറിയുടെ മൂലയോട് ചേര്‍ന്നു നിന്നു... ആ ഖുറാന്‍ ഇങ്ങു താ .. അയാള്‍ തരാന്‍ കൂട്ടാക്കിയില്ല .. എങ്കില്‍ വേണ്ട ..അത് പിടിച്ചോ.. കിടക്കു ..ഞാന്‍ ലൈറ്റ് അണക്കാം.... കിടന്നു ഉറങ്ങിക്കോ .. അയാള്‍ എന്നെ അനുസരിക്കുന്നുണ്ടോ എന്നൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .... ഭ്രാന്തമായ ചിന്തകളുമായി മുസ്തഫ നില്‍പ്പ് തുടരുമ്പോള്‍ ഞാന്‍ മുറി വിട്ട്‌ പുറത്തിറങ്ങി ... കതകടച്ചു ... പലപ്പോഴും ഈ ഓര്‍മ്മകള്‍ ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് .. ഒരിക്കലും ഞാന്‍ അതില്‍ വിജയിച്ചിട്ടില്ല .. കുറെ വാക്കുകള്‍ കൊണ്ട് ആ കുറച്ചു നിമിഷങ്ങളിലെ അനുഭവം എനിക്ക് പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല .. ഇപ്പോഴും അങ്ങനെ തന്നെ .. എങ്ങനെയൊക്കെയോ എഴുതി തീര്‍ത്തു എന്നേ പറയാന്‍ പറ്റു .. മുസ്തഫ ഇന്നും സൌദിയില്‍ തന്നെയുണ്ട്‌ ..അതേ വീട്ടില്‍ ... നല്ലവരായ ഞങ്ങളുടെ സൌദിയും കുടുംബവും അദേഹത്തെ കൈവിട്ടിട്ടില്ല .. ഒരു മാസം മുന്പ് നാട്ടില്‍ പോകുന്നതിനായി ജെദ്ധ യില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വന്നിരുന്നു .. പഴയ മുസ്തഫയില്‍ നിന്നും ശാരീരികമായി ചില വ്യത്യാസങ്ങള്‍ .... പക്ഷെ സ്വഭാവം പാടെ മാറി പോയി .. എന്നോട് എത്ര സ്നേഹത്തോടെയാണ് പെരുമാറിയത് ... എന്റെ കുട്ടികളെ കാണാന്‍ താല്പര്യപ്പെട്ടപ്പോള്‍ വീട്ടില്‍ കൊണ്ട് പോയി ....എന്റെ മക്കളോടെ വലിയ വാത്സല്യം കാണിച്ചു... എന്റെ മകനോട്‌ നന്നായി പഠിക്കണമെന്നുപദേശിച്ചു.... "നിന്റെ ഉപ്പ നന്നായി പഠിച്ചതുകൊണ്ടാണ് ഇപ്പൊ ഇവിടെ ഈ ജോലി ചെയ്യുന്നത് .. പണ്ട് എന്റെ കൂട്യായിരുന്നു..." ഓര്‍ക്കാനിഷ്ടപ്പെടാത്ത കുറച്ചു വര്‍ഷങ്ങള്‍ ... അതിലെ ഓരോ നിമിഷങ്ങളും നിര്‍ദയം അപഹരിച്ചെടുത്ത ഒരു മനുഷ്യന്‍ ........ ഈ ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തുന്നു .... ഇനിയുമുണ്ട് കഥാപാത്രങ്ങള്‍ അബ്ദു റസാക്ക് , ബാപ്പൂട്ടി , മുജീബ് (ഒരു ബംഗാളി ) എഡ്വിന്‍ (ഫിലിപ്പിനോ ) റോസ് , ഫാത്തിമ , ...മറിയം ..... റഷീദ ,( മൊറോക്കോ ) നൂരിയ ( ഹബിഷി ) ....... പ്രവാസികള്‍ ആരായിരുന്നാലും ഏതു രാജ്യക്കാരായിരുന്നാലും എല്ലാവരും കാമ്പും കഴംബുമുള്ള ഓരോ കഥാപാത്രങ്ങളാണ് ......

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

മുസ്ത്വഫാ .... യാ മുസ്ത്വഫാ .......

പതിനാലോളം വര്‍ഷങ്ങളായി നാട്ടിലെ അരിഷ്ടതകളില്‍ നിന്നും ഗള്‍ഫിലെ ദയനീയതയിലെത്തിയിട്ട്.. കുറെ ഏറെ മനുഷ്യരെ കാണാന്‍ തുടങ്ങിയത് ഇവിടെവെച്ചാണ്. അതിനു മുന്പ് മനുഷ്യരെ കണ്ടിട്ടില്ലെന്നല്ല ... കാണേണ്ടത് പോലെ കണ്ടിട്ടുണ്ടായിരുന്നില്ല . ഒരാളുടെ പെരുമാറ്റം , ശൈലികള്‍ , സംസാരത്തിലെ താളങ്ങള്‍ , താളപ്പിഴകള്‍ ,വേഷം ,നോട്ടം ..അങ്ങനെ ഒരാളുമായി ഇടപെടുമ്പോള്‍ അയാളെ കുറച്ചെങ്കിലും മനസിലാക്കാനുള്ള ഒരു ശ്രമം ആരംഭിച്ചത് ഇവിടെ വന്നതിനു ശേഷമാണ് .. റിയാദില്‍ മൂന്നു വര്‍ഷത്തോളം കഫീലിന്റെ കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആയിരുന്നു ദുര്യോഗം .. ദുര്യോഗം എന്ന് പറഞ്ഞത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശേരിയല്ലെങ്കിലും മിക്കവാറും അങ്ങനെ ഒക്കെ തന്നെ യായിരുന്നു ... ഗുരു എന്നെ സങ്കല്പം ഒരു സങ്കല്പ്പമേ അല്ലെങ്കില്‍ ഗുരുവും ഇല്ല ശിഷ്യനും ഇല്ല . അതായിരുന്നു അവസ്ഥ .. നീണ്ട അഞ്ചര മാസം ജോലിയും ഇല്ലാ കൂലിയും ഇല്ലാ ആഹാരനീഹാരാധികള്‍ ഇല്ലേയില്ല എന്ന അവസ്ഥയിലായിരുന്നു . ഒടുക്കം പോലീസില്‍ പിടികൊടുത്ത് ഞാനും എന്നോടൊപ്പം ഉണ്ടായിരുന്ന ഇരുപത്തിനാല് പേരും നാട്ടില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരു ഫോര്‍ഡ് കാറില്‍ കഫീല്‍ വന്നു .. ..പോലീസുകാര്‍ അദേഹത്തെ അഭിവാദ്യം ചെയ്തു .. അദേഹം അറബിയില്‍ ഞങ്ങളെ നോക്കി എന്തെല്ലാമോ പറഞ്ഞു .. ആരും ഒന്നും മിണ്ടുന്നില്ല ... ഇതാണ് എന്റെ അവസരം എന്ന് തോന്നിയഹ്ടു കൊണ്ട് ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അദേഹത്തെ അറിയിക്കാന്‍ ഒരു ശ്രമം നടത്തി .. എന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് ന്റെ വഴക്കമില്ലാത്ത പരുക്കന്‍ ഉച്ചാരണം അദേഹം സാകൂതം കേട്ടു . "ഓക്കേ ഓക്കേ സ്തോപ്. ." ഞാന്‍ നിര്‍ത്തി .. tell them ..... എന്ന് പറഞ്ഞിട്ട് അദേഹം ഒരു വിധം ഇംഗ്ലീഷില്‍ തന്നെ എല്ലാവരോടുമായി സംസാരിച്ചു .. "ടെല്‍ തേം ടെല്‍ തേം ."എന്ന് എന്നോട് വീണ്ടും ആവിശ്യപ്പെട്ടു . കമ്പനി യില്‍ എന്താ നടക്കുന്നത് എന്ന് അദേഹത്തിന് അറിയില്ലായിരുന്നു ..ഒരു morocco ക്കാരനാണ് കമ്പനി യുടെ ചാര്‍ജ്. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിക്കാം എല്ലാവരും താമസ സ്ഥലത്തേക്ക് ക്ക് മടങ്ങി പോകണം ....." പലരുടെയും മുഖത്ത് അവിശ്വാസം ... "വാട്ട്‌ ഈസ്‌ യു നെയിം ? "എന്നോടാണ് ചോദ്യം ഞാന്‍ പേര് പറഞ്ഞു .. what ?? അന്‍വര്‍ ഷാജി .. ""ok shaji ... "Tomorrow come my home with your all bags " എന്റെ തലവര ആ ത്രിസന്ധ്യയില്‍ നിശ്ചയിക്കപെടുകായിരുന്നു .. ************************************************************************************* ഞാന്‍ ആ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഒരു മേലാറ്റൂ രുകാരന്‍ മുസ്തഫയായിരുന്നു .. മുസ്തഫയെ കുറിച്ച് പറഞ്ഞാല്‍ എനിക്കാദ്യം ഓര്‍മ്മ വരുന്നത് ഒരു കഷണ്ടി തലയും സൌദികള്‍ ഇടുന്ന ഒരു കറുത്ത തോബും തേഞ്ഞു തീരാറായ ഒരു ചപ്പലും .. ഇതാണ് മിക്കവാറും വേഷം ഇരുപതു വര്‍ഷമായി ആ വീട്ടിലെയും അനുബന്ധ മജിലിസിലെയും ജോലിക്കാരനാണ് മുസ്തഫ .. സത്യസന്ധനും കഠിനാധ്വാനിയും ആയിരുന്നു അയാള്‍ . അതുകൊണ്ട് എല്ലാവര്ക്കും പ്രിയപ്പെട്ടവനും ആയിരുന്നു . പക്ഷെ എന്റെ വരവ് അയാളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി എന്നത് സത്യമായിരുന്നു . തുടക്ക ദിവസം തന്നെ എന്നെ അയാള്‍ എതിരേറ്റത് ദഹിപ്പിച്ചു കളയുന്ന നോട്ടവുമായാണ് .. വാക്ക് കൊണ്ടും നോട്ടം കൊണ്ടും എന്നെ അയാള്‍ മുറിപ്പെടുത്തി കൊണ്ടേ ഇരുന്നു .. രണ്ടും മൂന്നും ദിവസം ജോലിത്തിരക്ക് കൊണ്ട് ഉറങ്ങാന്‍ കഴിയാത്ത അയാളെ അയാളുടെ സമ്മതമില്ലാതെ തന്നെ ഞാന്‍ സഹായിക്കാന്‍ തുടങ്ങി .. നീ എന്റെ ജോലി തട്ടി എടുക്കുമോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നതൊഴിച്ചാല്‍ മറുത്തൊന്നും അയാള്‍ പറഞ്ഞില്ല .പക്ഷെ പിന്നീട് കഥയാകെ മാറി .. ഒരു ദിവസം കഫീല്‍ കുറച്ചു സ്കൂള്‍ പുസ്തകങ്ങള്‍ കൊണ്ട് വന്നു .. ഞാന്‍ അത് മറിച്ചു നോക്കി .നമ്മുടെ നാട്ടിലെ യു . പി ക്ലാസ്സുകളുടെ നിലവാരത്തിലുള്ള കുറച്ചു പുസ്തകങ്ങള്‍ .. നിനക്കിതു എന്റെ കുട്ടികളെ പഠിപ്പിക്കാമോ ... ഞാന്‍ വേഗം സമ്മതിച്ചു .വന്നിട്ട് രണ്ടു മൂന്നു ദിവസമായി എനിക്ക് ജോലിയൊന്നും പ്രത്യേകം ഉണ്ടായിരുന്നില്ല ..നിന്റെ ഇവിടുത്തെ ജോലി ഇതാണ് .. teach my kids .ok ? ഓക്കേ സാര്‍ .. സൗദി പറയുന്നത് തര്‍ജമ ചെയ്തു എന്നെ സഹായിക്കാന്‍ വന്ന മുസ്തഫ വെടി കൊണ്ടത്‌ പോലയായി .. അയാള്‍ പെട്ടന്ന് അവിടുന്ന് പോയി .. ആ പോക്ക് നോക്കി യിരുന്ന സൌദിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു . പിന്നീടങ്ങോട്ട് മുസ്തഫ ശെരിക്കും ഒരു dictator ആകുകയായിരുന്നു .... കുട്ടികളെ പഠിപ്പിക്കാന്‍ നിയമിക്കപ്പെട്ട ഞാന്‍ പതുക്കെ അയാളുടെ മൈക്കടായി മാറി കൊണ്ടിരുന്നു ...മുറ്റം വൃത്തിയാക്കി കഴിഞ്ഞാല്‍ സന്ദര്‍ശകരായ സൌദികള്‍ ഉപയോഗിക്കുന്ന ബാത്രൂം ക്ലീനിംഗ് ,, അവര്‍ക്കുള്ള ആഹാരം പാകം ചെയ്യന്ന വലിയ അലുമിന്യം ചെമ്പുകള്‍ വൃത്തിയാക്കല്‍... അങ്ങനെ എന്റെ പണിയുടെ ലിസ്റ്റ് നീണ്ടു കൊണ്ടിരുന്നു .. വൈകുന്നേരമാകുമ്പോള്‍ സൌദിയുടെ വീട്ടിനുള്ളില്‍ നിന്നും അനൂന്‍ എന്ന തടിച്ചി ഇന്ടോനെസി ഖദ്ധാമ , "യാ ഷാജീ .. മദാം അബുഗാ .ബനാത്ത് എബുഗാ.അബൂദി എബുഗാ " എന്ന് മൂരിയുടെ സ്വരത്തില്‍ പരുഷമായി വിളിച്ചു പറഞ്ഞിട്ട് പോകും . മുസ്തഫുടെ മുഖം ഈര്‍ഷ്യ കൊണ്ട് ചുവക്കും .. "ആ പോ ,, നിന്നെ തള്ള വിളിക്കുന്നു .. ചെക്കന്‍ വിളിക്കുന്നു .....പഠിപ്പിക്കാന്‍ ആയിരിക്കും " കക്കൂസ് കഴികു കൊണ്ടിരുന്നവന്‍ പെട്ടന്ന് മാഷായി മാറുന്നു .. രണ്ടു മൂന്നു മണിക്കൂര്‍ മദാമിന് വേണ്ടി കുട്ടികളെ പഠിപ്പിക്കും .. ചെറുപ്പക്കാരനായ മാഷിനു കാവല്‍ മറൊരു ഖദ്ദാമ . കുട്ടികള്‍ പ്രധാനമായി ചോദിച്ചിരുന്ന സംശയം ഹിന്ദി പാട്ടുകളുടെ അര്‍ത്ഥം ആയിരുന്നു .. അക്കാലത്തായിരുന്നു egyptian ഗായകന്‍ ഹിഷാം അബ്ബാസിന്റെ നാരി നാരി എന്ന ഗാനം തരംഗമായത് .. ഹിന്ദി അക്ഷരങ്ങള്‍ പോലും പൂര്‍ണമായി അറിയാത്ത ഞാന്‍ ഹിന്ദി ആയത് എങ്ങനെ എന്ന് സ്വയം ചിന്തിച്ചു വിഷണ്ണനായി പോയ സന്ദര്‍ഭം ..... ഒട്ടു മിക്ക ഹിന്ദി നടന്മാരെയും നടിമാരെയും സൗദി കുട്ടികള്‍ക്കറിയാം . എനിക്ക് കണ്ടാല്‍ പോലും . അവരുടെ പേരുകള്‍ പറയാന്‍ അറിയില്ല .ഹിന്ദിയിലോ ഉര്‍ദുവിലെ ഒരു വരി പോലും പാടാനും അറിയില്ല ..നാരി എന്നുപറഞ്ഞാല്‍ സ്ത്രീ എന്നാണ് എന്ന എന്റെ മറുപടിക്ക് അവരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല ... അങ്ങനെ അന്നത്തെ പഠിപ്പീരും കഴിഞ്ഞു പുറത്തു വന്നാല്‍ മുസ്തഫയുടെ കൂര്‍ത്ത നോട്ടം കാത്തു നില്പുണ്ടാകും ..മുന വെച്ച ചോദ്യവും . എല്ലാം പഠിപ്പിച്ചോ .. പരിഹാസമാണ് ..... ചിലപ്പോള്‍ ചാട്ടുളി പോലെ തറക്കുന്ന വാക്കുകള്‍.. "അനക്ക് വേണമെങ്കില്‍ പോയി തിന്നോ ..അവിടെ ചോറുണ്ട് .. ഇജ്ജു ശമ്പളം വാങ്ങുന്നത് ജോലി ചെയ്യാനാണ് . ഒറങ്ങാന്‍ വേറെ സ്ഥലം നോക്കണം നീ ഒറക്ക വിസക്കണോ വന്നത് ? അന്റെ തലേ വരച്ച കോല് കൊണ്ട് എനിക്കൊരു ഏറ് കിട്ടിയാല്‍ മതിയായിരുന്നു ..." ഇയാള്‍ എന്തിനാണ് എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത് !!!!!.... ഒരു വൈകുന്നേരം പതിവുപോലെ മജ്ലിസില്‍ ഇരിക്കുന്ന സൌദികള്‍ക്ക് ഗാവയുമായി പോയ മുസ്തഫ മോന്ത വീര്‍പ്പിച്ചു പിറുപിറുത്തു കൊണ്ടാണ് മടങ്ങി വന്നത് .. അടുക്കളയോട് ചേര്‍ന്നു പണിക്കാര്‍ക്കായി ഒരു ചെറിയ മുറിയുണ്ട് ..വലിയ ജനലും ഒരു കാര്‍പെട്ടും മാത്രമാണ് ആ മുറിയിലുള്ളത് .. പഴയ ഒരു അറബി പാത്രം കൌതുകം കൊണ്ട് മറിച്ചു നോക്കി കൊണ്ടിരുന്ന എന്റെ നേരെ അയാള്‍ കയര്‍ത്തു .. അനക്ക് ശമ്പളം തരുന്നത് ഓന്‍ ആണ് പോലും .അത് കൊണ്ട് അനക്ക് ജോലി ഒണ്ടാക്കി കൊടുക്കേണ്ട കാര്യം എനിക്കില്ലാന്നു പറയുന്നു...... അന്റെ കഫീല്‍ .. എനിക്കൊന്നും മനസിലായില്ല ... എന്താ പറ്റിയത് മുസ്തഫാക്ക ... "തുര്‍ക്കിയുയ്ടെ വീട്ടില്‍ ഹാരിസ്സായി അന്നേ വിടാന്‍ ഞാന്‍ പറഞ്ഞു ..ഓര്‍ക്കതിഷ്ട്ടപ്പെട്ടില്ല .." അപ്പൊ അതാണ്‌ കാര്യം .. തുര്‍ക്കി എന്റെ കഫീലിന്റെ അനുജനാണ് .. അയാളും കുടുംബവും അക്കാലങ്ങളില്‍ അമേരിക്കയില്‍ ആയിരുന്നു .. അവരുടെ വീട്ടില്‍ കാവല്‍ക്കാരനായി എന്നെ പറഞ്ഞയക്കാനുള്ള മ്സുതഫയുടെ ശ്രമം തുടക്കത്തിലെ പരാജയപ്പെട്ടിരിക്കുന്നു .അതിന്റെ പ്രതികരണമാണ് ഇപ്പൊ കണ്ടത് . ഞാന്‍ ഇരുന്നു വെറുതെ ചിരിച്ചു ... "അന്റെ ഈ ചിരി കൊലചിരിയാണ് ..." ഞാന്‍ പെട്ടന്ന് ചിരി അവസാനിപ്പിച്ച് പത്രത്തിലേക്ക് മുഖം പൂഴ്ത്തി .. .. മുസ്തഫ വല്ലപ്പോഴും ഒക്കെ ശാന്തനാകും ... ഒരു റോത്മാന്‍ സിഗരറ്റും വലിച്ച് പഴയ ഒരു ഇശലും പാടി താളവും പിടിച്ച് അയാള്‍ അങ്ങനെ ഇരിക്കും ..വല്ലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് .. ആ വഴി എങ്ങാനും ഞാന്‍ വന് പോയാല്‍ .. "ആ എന്താടാ സാജി ... ഇന്ന് പഠിപ്പിക്കലോന്നുമില്ലേ ജ്ജ് പഠിപ്പിച്ചു കുട്ട്യോളെ കേട് വരുത്ത്വോ അതോ ഇജ്ജു കേടാവ്വോ .. ഹഹഹഹ് .." ഇതും പറഞ്ഞ് അയാള്‍ ഉറക്കെ ചിരിക്കും .. മുസ്തഫയുടെ സ്വഭാവം എനിക്ക് വളരെ വിചിത്രമായി തോന്നി .. യാതൊരു പ്രകോപനവും ഇല്ലാതെ എന്നോട് ദേഷ്യ പ്പെടുകയും എങ്ങനെ എങ്കിലും എന്നെ അവിടുന്ന് പുറത്താക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ ഒരു മാനസീക ഉല്ലാസത്തിന് വേണ്ടിയാണോ ഇയാള്‍ ഇത് ചെയ്യുന്നത് എന്ന് ഞാന്‍ സംശയിക്കാരുണ്ടായിരുന്നു . അയാളുടെ ഭൂതകാലത്തിലെ ഏതെങ്കിലും മുറിപ്പെടുത്തുന്ന അനുഭവം മറക്കാനോ കുഴിച്ചു മൂടാനോ വേണ്ടി അയാളുടെ ഉപബോധ മനസ്സ് നടത്തുന്ന ഒരു defense mechanism ആയിരിക്കാം ഈ പെരുമാറ്റം എന്ന് അല്‍പ്പം ശാസ്ത്രീയമായി ചിന്തിച്ചു സ്വയം സമാധാനിക്കുവാനും അയാളോട് സഹതപിക്കുവാനും ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു .. ഒരു തരം മാനസീക രോഗമായിരിക്കും ഇത് എന്ന് വിലയിരുത്തുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല ... പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം അത് സംഭവിച്ചു .. (തുടരും എന്നെഴുതാനുള്ള ധൈര്യം ഇല്ല .. തുടരുമായിരിക്കും ... ഇത് ഞാന്‍ എന്നെ സ്വയം നിര്‍ബന്ധിപ്പിച്ചു എഴുതിയതാണ് ,,കാരണം മുസ്തഫ കഴിഞ്ഞ മാസം എന്നെ കാണാന്‍ ജിദ്ധയില്‍ വന്നിരുന്നു ,എന്റെ വീട്ടില്‍ ...)

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...